
കലാമണ്ഡലം കൽപിത സർവ്വകലാശാല ക്യാമ്പസിൽ ഇനിമുതൽ വിദ്യർഥികൾക്ക് നോൺവെജ് ഭക്ഷണവും. 93 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കലാമണ്ഡലത്തിലെ ഹോസ്റ്റൽ വിദ്യാർഥികൾക്ക് നോൺ വെജ് ഭക്ഷണം വിതരണം ചെയ്യാൻ തീരുമാനിച്ചത്. സർവ്വകലാശാല സിൻഡിക്കേറ്റ് യോഗം ചേർന്നെടുത്ത തീരുമാനത്തെ ഭൂരിപക്ഷം വിദ്യാർഥികളും സ്വാഗതം ചെയ്തു.
കാലങ്ങളായി വെജിറ്റേറിയൻ ഭക്ഷണമായിരുന്നു കലാമണ്ഡലം ക്യാംപസിലെ മെസ്സിൽ നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മുതലാണ് അതിന് മാറ്റം വരുത്തിയത്. വിയ്യൂർ സെൻട്രൽ ജയിൽ നിന്നെത്തിച്ച ചിക്കൻ ബിരിയാണിയാണ് പുതിയ തീരുമാനം അനുസരിച്ച് വിദ്യാർഥികൾക്ക് ആദ്യമായി വിളമ്പിയത്. ഇനി മുതൽ മാസത്തിൽ രണ്ട് തവണ കലാമണ്ഡലത്തിൽ ബിരിയാണി വിളമ്പും. എന്നാൽ വെജിറ്റേറിയൻ ഭക്ഷണമായിരുന്നു ഇതുവരെയുള്ള പതിവെങ്കിലും ക്യാമ്പസിൽ നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നില്ലെന്നും സർവ്വകലാശാല അധികൃതർ പറയുന്നു.
1930ൽ ആരംഭിച്ച കേരളകലാമണ്ഡലത്തിൽ ഗുരുകുല സമ്പ്രദായമാണ് പിന്തുടരുന്നത്. വിവധ കലാ രൂപങ്ങൾക്കൊപ്പം വാദ്യ - താളമേളങ്ങളിലും പഠനവും പരിശീലനവും സർവ്വകലാശാല വിദ്യാർഥികൾക്ക് നൽകുന്നു.